യുമൂര്‍ത്ത: ആത്മസമര്‍പ്പണത്തിന്റെ ഛായ

സമീഹ് കപ്ലനോഗ്ലു സംവിധാനം ചെയ്ത യുമൂര്‍ത്തയുടെ ആസ്വാദനം.

കെ.എസ് ഷമീര്‍


ഒരു കഥാതന്തുവിന്മേല്‍ അയഞ്ഞ് പടുക്കപ്പെട്ട ഈ ഒന്നൊര മണിക്കൂര്‍ സിനിമ ത്രസിപ്പിക്കുന്ന ചലച്ചിത്രാനുഭൂതി ഉളവാക്കുന്നതായി തോന്നുകയില്ല. ശരിയാണ്, ഒരു സിനിമ തുടങ്ങി അത്‌ തീരുന്ന നിമിഷം വരെ യുക്തിസഹമായ വിവരണത്തലൂടെ മുന്നോട്ട് നയിക്കുന്ന പരസ്പരം ഇണക്കപ്പെട്ട ചിത്രപാളികളാണ് നമുക്ക് വേണ്ടത്.

സിനിമാകൊട്ടകയിലിരിക്കുമ്പോള്‍ നമ്മളൊക്കെ അരിസ്‌റ്റോട്ടിലിന്റെ ശിഷ്യന്മാരാണ്; നമ്മുടെ കടുപ്പം വന്ന് കുഴഞ്ഞു മറിഞ്ഞ വികാരങ്ങള്‍ വിശ്ലേഷിക്കപ്പെട്ട് കഥാര്‍സിസ് എന്ന് വിളിപ്പേരുള്ള, പ്രേക്ഷകന്റെ രസമൂര്‍ച്ച കരസ്ഥമാക്കുന്ന നിമിഷത്തെ കാത്തിരിക്കുകയാണ് നാം. സിനിമയെടുപ്പിലെ തന്റെ തത്വശാസ്ത്രത്തെ സാമാന്യ അരിസ്‌റ്റോട്ടിലിയന്‍ ചട്ടക്കൂടില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്, നമ്മെ ഒരു യുക്തിപരമായ സന്ദര്‍ഭത്തെ ചുറ്റിക്കറക്കാതെ, സമയത്തിന്റെ സിനിമാറ്റിക് സാധ്യതകളെ ചൂഷണം ചെയ്യാനാണ് ടര്‍ക്കിഷ് സംവിധായകനായ സെമീഹ് കപ്ലനോഗ്ലു കൂടുതലായി ഊന്നുന്നത്.

മിക്ക പ്രേക്ഷകര്‍ക്കുമെന്ന പോലെ, സിനിമകൊട്ടകയില്‍ ചെലവഴിക്കപ്പെടുന്ന സമയം ഒരു പൊയ്ക്കളഞ്ഞ നേരമാണ്. പക്ഷെ കപ്ലനോഗ്ലുവിനെ സംബന്ധിച്ച് സമയം ഏറെ വിശുദ്ധമാണ്, അത് ഒരിക്കലും അലസമായി ചെലവഴിക്കപ്പെടാനുള്ളതല്ല. അദ്ദേഹം പറയുന്നു: നമ്മുടെ നാഗരികതയെ മറ്റുള്ളവയില്‍ നിന്ന് വ്യതിരിക്തമാക്കുന്ന, സിനിമക്ക് ഏറെ മൌലികമാണെന്ന് തെളിയിക്കപ്പെടുന്ന, സമയത്തെ കുറിച്ച കാഴ്ചപ്പാട്  പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമയമെന്നത് സര്‍വ്വോന്നതനായ ദൈവത്തെ അഞ്ചുനേരം കണ്ടുമുട്ടാന്‍ നമുക്ക് അവസരം തരുന്ന ഒന്നാണ്, അങ്ങനെ അത് നമുക്ക് സാക്ഷികളാവുന്നു. സമയം ഒന്നുകില്‍ ദൈവികതയുടെയോ അല്ലെങ്കില്‍ അനശ്വരതയുടെയോ ഭാഗമാണ് എന്നത് ശരിയല്ലേ? നമ്മുടെ സമയും ഈ ലോകത്ത് ഒതുങ്ങുന്നതല്ല. നമ്മുടെ സമയം ദൈവത്തില്‍ നിന്നു വരുന്നതും അവനിലേക്ക് തന്നെ മടങ്ങുന്നതുമാണ്. വെള്ളിത്തിരയില്‍ നമ്മുടെ എത്ര കല്പനകളും കാഴ്ചപ്പാടുകളുമാണ് പ്രതിഫലിച്ചിട്ടുള്ളത്? ഈ പടിഞ്ഞാറന്‍ കാഴ്ചപ്പാടില്‍ സ്ഥാപിതമായ ഒരു ചലചിത്ര ഭാഷയില്‍ നമ്മുടെ കഥ പറയാന്‍ ശ്രമിക്കുകയാണെങ്കില്‍ പോലും എത്ര കണ്ട് സത്യസന്ധവും കൃത്യവുമാണ് അത്? നമ്മുടെ സിനിമയുടെ തനിമയാര്‍ന്ന ഘടകങ്ങളില്‍ ഒന്ന് അവയുണ്ടാക്കുന്ന സമയാവബോധമാണ്, അത് തന്നെയാണ് മേല്‍പറഞ്ഞ ദൈവികാവസരങ്ങള്‍ അനുഭവിപ്പിക്കുന്നതും. ഞാന്‍ വിശ്വസിക്കുന്നത്, നമുക്ക് അതിന്മേല്‍ ഗാഢമായ മനനം നടത്തേണ്ടതുണ്ട് എന്നാണ്.( കുറിപ്പ്) കപ്ലംഗുവിന്റെ യൂസുഫ് കഥാത്രയമായ യുമുര്‍ത്ത(മുട്ട), സുത് ( പാല്‍) , ബാല്‍ (തേന്‍) എന്നിവ പ്രേക്ഷകര്‍ വെറുതെ കാഴ്ചക്കാരാക്കുന്നതിനു പകരം മനനം ചെയ്യാന്‍ സ്ഥലമനുവദിക്കുന്ന വിധം ഫ്രെയിമുകളെ ക്രമീകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

യുമുര്‍ത്തയില്‍, ഈ സിനിമാത്രയത്തിന്റെ ആഖ്യാന ഘടന തുന്നുന്ന പ്രധാന കഥാപാത്രമായ, യൂസുഫ് തന്റെ മാതാവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി തന്റെ ഗ്രാമത്തിലേക്ക് വരികയാണ്. ഏറെ കീര്‍ത്തിയുള്ള ഒരു കവിയായ അയാള്‍ നഗരത്തിലാണ് പാര്‍ക്കുന്നത്. ചെറുപ്പക്കാരിയായ ബന്ധു അയേലയുടെ സ്‌നേഹവും ലാളനയും കൊണ്ടാണ് തന്റെ അമ്മ തന്റെ ഒറ്റപ്പെടലിനെ അതിജയിച്ചത് എന്ന് അയാള്‍ അറിയുകയായി. തന്റെ ബാല്യകാലത്തെ കുറിച്ച് വേണ്ടത്ര ഓര്‍മകളൊന്നുമില്ലാത്ത യൂസുഫിന് ആദ്യകാഴ്ചയളില്‍ അയേലയെ കൃത്യമായി തിരിച്ചറിയാനായിട്ടില്ലയിരുന്നു. അയേല അയാളോട് പറയുന്നുണ്ട്, തനിക്ക് വേണ്ടി യൂസുഫ് ത്യാഗം ചെയ്യുമെന്ന് മരിക്കുന്നതിന് മുമ്പ് അമ്മ അവളോട് അറിയിച്ചിട്ടുണ്ടായിരുന്നു. ഈ ത്യാഗം എന്തിനുവേണ്ടിയുള്ളതാണ് എന്ന് സിനിമ നമ്മോട് പറയുന്നില്ലെങ്കിലും അത് കണ്ടെത്താന്‍ നമ്മെ അത് പ്രേരിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍, നിരാസത്തെ കുറിച്ച് സൂചനകൊടുക്കുന്ന പോലുള്ള ഒരു താല്പര്യമില്ലായ്മയായിരുന്നു, അമ്മയുടെ ആഗ്രഹത്തിനുള്ള യൂസുഫിന്റെ പ്രതികരണം. പക്ഷെ, അയേല അയാളെ നിര്‍ബന്ധിക്കുന്നു. പെട്ടെന്നോ പിന്നിടോ നഗരത്തിലേക്ക് മടങ്ങാനുള്ള അയാളുടെ ആഗ്രഹത്തെ മറികടന്ന്, തന്റെ വേര്‍പെട്ട മാതാവിന് വഴങ്ങാന്‍ യൂസുഫ് തീരുമാനിക്കുന്നു.

ആകപ്പാടെ ഈ സിനിമ, അയേലയുടെ സൗമ്യവും സരളവുമായ ജീവിത ഗതിയുടെ സഹായത്തില്‍, യൂസുഫിന്റെ സന്നിഗ്ദവും ആധുനികവല്‍കൃതവുമായ നഗരസ്വത്വം തന്റെ തിരസ്‌കൃതമായ ആത്മാവില്‍ ഈണവും താളവും കണ്ടെത്തുന്നതിനെ പറ്റിയുള്ളതാണ്. തന്റെ പരീക്ഷയും തുടര്‍ന്നുള്ള പഠനത്തിന് വേണ്ടി ഏതെങ്കിലും നഗരത്തിലേക്ക് പോകുന്നതിനെ പറ്റിയുമൊക്കെ ആലോചിക്കുന്ന അയേല എന്ന വിദ്യാര്‍ത്ഥിനി, തന്റെ ആചിത്രത്തിലൂടെ, തന്റെ കാമുകനെ നിരാശപ്പെടുത്തിക്കൊണ്ടുതന്നെ, യൂസുഫ് എന്തായിരുന്നു എന്ന് അയേല സ്വയം നമുക്ക് അനാവരണം ചെയ്തു തരുന്നുണ്ട്. വിദ്യാഭ്യാസവും ഭാഗമായ, വശ്യമായൊരു ഉപഭോഗ സംസ്‌കാരത്തിന്റെ ത്വരിതാവസ്ഥ എന്നത് സ്വയം തന്നെ തേടിക്കൊണ്ടിരിക്കപ്പെടുന്ന ലക്ഷ്യസ്ഥാനം പോലെയാണ്. യൂസുഫ് ആ ലക്ഷ്യസ്ഥാനത്ത് നേരത്തെ എത്തിപ്പെട്ട ഒരാളാണ്. പക്ഷെ പ്രേക്ഷകന്റെ കാഴ്ചയില്‍ ഏറെ വിരളവും സംവിധായകന്റെ ഭാഗത്ത് നിന്ന് ഏറെ നിപുണവുമായ സാഹചര്യങ്ങളുടെ സംഗമത്തിലൂടെ, രണ്ടു ടര്‍ക്കിഷ് സ്വത്വങ്ങള്‍ കൂട്ടിമുട്ടുകയും നിശബ്ദമായി അവരവരെന്താണെന്നതിനെ ചുറ്റിയ സംവാദങ്ങളിലേര്‍പ്പെടുകയുമാണ്.

ഈ സിനിമയിലെ ത്യാഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് യൂസുഫ് തന്റെ ആദ്യ സ്വത്വത്തെ ത്യജിച്ചതാണോ? അതാണോ യൂസുഫ് അവസാനം വരെ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യത്തിന്റെ ഉത്തരം?

Print Friendly
.